പഴയങ്ങാടി : വിദ്യാർത്ഥികൾക്കും മറ്റും സോഷ്യൽ മീഡിയ വഴി മാരക ലഹരി ഗുളിക വില്പന നടത്തുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പളളിക്ക് സമീപത്തെ പാലക്കോടൻ വീട്ടിൽ പി.ഫിറാഷിനെ (33)യാണ് പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 170 ലഹരി ഗുളികകളും പിടിച്ചെടുത്തു.പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ലഹരി ഗുളികകളുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ , പാപ്പിനിശ്ശേരി ഭാഗത്ത് സ്ക്കൂൾ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച് ആൾക്കാരേയും ഗുളികകൾ വിൽക്കാൻ നിയോഗിച്ച് ഇയാൾ സോഷ്യൽ മീഡിയ വഴിയാണ് വിൽപ്പന നിയന്ത്രിക്കുന്നത്. നിരവധി യുവാക്കളും , യുവതികളുമാണ് ഇയാളെ തേടി വരുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഡോക്ടർ മാരുടെ മരുന്ന് ചീട്ട് കൃത്രിമമായി നിർമ്മിച്ച് എഴുതി ചേർത്ത് പല സ്ഥലങ്ങളിൽ നിന്നും ലഹരി ഗുളികകൾ എത്തിക്കുന്നത്. ആഡംബര കാറുകളിലും മറ്റുമാണ് ലഹരി ഗുളികകൾ കുട്ടികൾക്കും മറ്റും ആദ്യം പൈസ വാങ്ങിക്കാതേ നൽകി പിന്നെ അടിമകളാക്കി കുട്ടികളെ വിൽപ്പനക്ക് ഉപയോഗിക്കുന്നത് . നിരവധി യുവതിയുവാക്കൾ പ്രതിയെ പിടികൂടിയതറിയാതെ ആവശ്യർത്ഥം ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടിക്കൂടാൻ കഴിഞ്ഞത് എക്സൈസ് സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവജ്ഞൻ എം.പി , രാജീവൻ . കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി.പി , രജിരാഗ്. പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ സനീബ്. കെ, അമൽ. കെ എന്നിവരും ഉണ്ടായിരുന്നു.