
കാസര്‍കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് നാലു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലിസ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒരാൾഒളിവില്‍. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ എസ്ഐ എം പി പ്രദിഷ് കുമാർ അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയളാണ് ഒളിവിൽ കഴിയുന്നത്.
മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. മറ്റു മൂന്നു പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.