
കാഞ്ഞങ്ങാട് : സംസ്ഥാന വ്യാപകമായി വ്യാജരേ ഖകളും സർട്ടിഫിക്കറ്റുകളും നിർമ്മിച്ചു നൽകുന്ന വൻ റാക്കറ്റ് പൊലിസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ‘നെറ്റ് ഫോർ യു’ സ്‌ഥാപന ഉടമ കൊവ്വൽ പള്ളിയിലെ കെ.സന്തോഷ് (45), ചെറുവത്തൂർ മുഴക്കോത്ത് നന്ദപുരത്ത് താമസിക്കുന്ന കാഞ്ഞങ്ങാട് സൗത്തിലെ പി.രവീന്ദ്രൻ (51), ഹോസ്‌ദുർഗ് കടപ്പുറത്തെ മുഷ്റ മൻസിൽ എച്ച്. കെ.ഷിഹാബ് (38) എന്നിവരെഅറസ്റ്റു ചെയ്തു. എസ്ഐമാരായ ടി. അഖിൽ, ശാർങ്‌ധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരിൽ നിന്നു ആയിരത്തിലധികം രേഖകളുടെ പകർപ്പുകളും ഹാർഡ് ഡിസ്‌കുകളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിലും ഒട്ടേറെ വ്യാജരേഖകൾ പോലീസ് പിടികൂടി. കേരളത്തിലെ അകത്തും പുറത്തുമായിയുള്ള വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാസ്പോർട്ട്, രാജ്യാന്തര ഡ്രൈവിങ് ലൈൻസുകൾ, വിവിധ സ്ഥാപാനങ്ങളുടെ എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മിക്ക രേഖകളുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന വൻ റാക്കറ്റിൽ പെട്ടവരാണ് മൂന്നു പേരുമെന്നും ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു. പുതിയകോട്ടയിലെ
ബസ്സ് സ്റ്റോപ്പിന് സമീപത്തെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന
നെറ്റ് ഫോർ യു കംപ്യൂട്ടർ സെൻ്റർ കേന്ദ്രീകരിച്ചാണ് സംഘത്തിൻ്റെ പ്രവർത്തനം. സ്ഥാപന ഉടമയായ സന്തോഷിൻ്റെ അറിവോടെയാണ് രവീന്ദ്രനും ഷിഹാബും ചേർന്നു വ്യാജരേഖകൾ ഉണ്ടാക്കുന്നത്.
ഡിടിപി ഓപ്പറേറ്റർ കൂടിയായ രവീന്ദ്രനാണ് വ്യാജരേഖകൾ തയാറാക്കുന്നത്. പിന്നീട് ഷിഹാബിൻ്റെ വീട്ടിൽ വച്ചാണ് പ്രിന്റ് അടക്കമുള്ള മറ്റുകാര്യങ്ങൾ ചെയ്യുന്നത്.
ഷിഹാബാണ് ആവശ്യക്കാർക്ക് വ്യാജശേഖകൾ വിതരണം ചെയ്യുന്നത്.
ഷിഹാബിൻ്റെ വീട്ടിൽ നിന്നു പ്രിൻ്ററും പേപ്പറുകളും സർട്ടിഫിക്കറ്റുകളും പ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. രവീന്ദ്രൻ്റെ മുഴക്കോത്തെ വീട്ടിൽ ചീമേനി സിഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിലാണ് പോലീസ് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തറിഞ്ഞത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.