
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ മോക്‌ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താൻ തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക.
കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്.സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു.
എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തും. കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.