
മടിക്കൈ: മഡിയൻ കൂലോം കലശത്തിലെ പ്രധാന കലശങ്ങളിലൊന്നായ മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കലശത്തിൻ്റെ പൂ പൊളിക്കൽ ചടങ്ങ് വ്യാഴാഴ്ച നടന്നു. വെള്ളി അകത്തേ കലശം തീയ്യർപാലം കളരിയിൽ നടന്നു. വ്യാഴം ഉച്ചയ്ക്ക് 3 മുതൽ പൂത്തക്കാലിന് താഴെ മൂവാരിയടുക്കത്തുനിന്നും ഒരു വർഷം കാര്യങ്ങൾക്കായുള്ള കൂട്ടായി ക്കാരെ നിയമിച്ചു. പ്രമോദ് കുഴിയിൽ ഭാസ്കരൻ പ്രാക്കൊടൽ എന്നിവരാണ് പുതിയ കൂട്ടായിക്കാർ. തുടർന്ന് ചാലിൻ്റെ ഇരുകരകളിലൂടെ വാല്യക്കാരും കൂട്ടായിക്കാരും ചേർന്ന് പൂ പൊളിച്ച് മുന്നോട്ട് അടിക്കണ്ടത്തിലെത്തി. കലശം അലങ്കരിക്കാനുള്ള കമുകിൻ പൂക്കുലയാണ് പ്രധാനമായും ശേഖരിച്ചത്. ഓരോ പറമ്പിലെയും ഒരു തെങ്ങിൽ നിന്ന് ആവശ്യ ഇളനീരും തേങ്ങയും പറിച്ചെടുത്തു. തുടർന്ന് മണ്ടോട്ട് അടിക്കണ്ടത്തിൽ ഇരുവിഭാഗവും കൂടിച്ചേർന്ന് ആചാര സ്ഥാനികർ വാല്യക്കാരിൽ നിന്നും കലശക്കാരെ നിശ്ചയിച്ചു. ഷൈജു നീരളി, ശ്രീനി കണ്ടത്തുവളപ്പ് എന്നിവർക്കാണ് ഇത്തവണ കലശം തലയിലേറ്റാനുള്ള ദൗത്യം .തുടർന്ന് വൈകിട്ട് 5 ഓടെ എല്ലാവരും ചേർന്ന് പൂവും ഇളനീരും തേങ്ങയും തല ചുമടായി തീയ്യർ പാലം കളരിയിൽ എത്തിച്ചു. വെള്ളി രാവിലെ മുതൽ വിവിധ പ്രദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ കലശ തട്ടും, കലശപാത്രവും അലങ്കരിച്ച് ഉച്ചയോടെ അകത്തെ കലശം നടന്നു. ശനി രാവിലെ മുതൽ വിവിധ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ അലങ്കരിച്ച കലശ തട്ടും, കലശപാത്രവുമായി ആയിരസ്ഥാനികരും വാല്യക്കാരും മഡിയൻ കലോത്തേക്ക് കാൽനടയായി പുറപ്പെടും. തുടർന്ന് ക്ഷേത്രപാലകന് മുന്നിൽ തലപ്പുറത്തുള്ള എഴുന്നള്ളിപ്പ് നടക്കും. കളരികളില്‍ വ്രതം നോറ്റുവരുന്ന ചെറുപ്പക്കാരാണ് കലശ എഴുന്നള്ളിപ്പ് നടത്തുക. ക്ഷേത്രപരിധിയിലെ ദേവസ്ഥാനങ്ങളില്‍ കലശം കഴിഞ്ഞാല്‍ അടുത്ത തുലാപ്പത്തിനാണ് വീണ്ടും തെയ്യോത്സവങ്ങള്‍ നടക്കുക.