
ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്
നീലേശ്വരം: ദീർഘകാലം മാതൃഭൂമി ലേഖകനായിരുന്നബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ ഈ വർഷത്തെ മാധ്യമ പുരസ്കാരം മാതൃഭൂമി തൃക്കരിപ്പൂർ റിപ്പോർട്ടർ പി ശിൽപക്ക്. കല്ലുമ്മക്കായ കൃഷിയുമായി ബന്ധപ്പെട്ട് ‘നേട്ടം കൊയ്യാം നോട്ടം വേണം’ എന്ന പരമ്പരയാണ് ശില്പയെ അവാർഡിന് അർഹയാക്കിയതെന്ന് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം സെക്രട്ടറി സുരേഷ് മടിക്കൈ എന്നിവർ അറിയിച്ചു. കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ചെയർമാനും ചരിത്രകാരൻ ഡോ.സി. ബാലൻ, എഴുത്തുകാരി ബിന്ദു മരങ്ങാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. .10001 രൂപയും ശില്പവും പ്രശസ്തി പത്രവും ആണ് അവാർഡ്. മെയ് 19ന് നീലേശ്വരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കണ്ണൂർ സർവകലാശാലയിൽ നിന്നും എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പൂർത്തിയാക്കിയതിനു ശേഷം 2023 ജനുവരിയിലാണ് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടക്കം മാതൃഭൂമി കാസർകോട് ജില്ലാ ബ്യൂറോയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി മാതൃഭൂമി തൃക്കരിപ്പൂർ റിപ്പോർട്ടായി ജോലി ചെയ്യുന്നു. കാർഷികം, മൃഗസംരക്ഷണം, കുടുംബശ്രീ, കായിക മേഖലയിലെ ഒരു പിടി വാർത്തകൾ ചെയ്യാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.
കുടുംബശ്രീ സംസ്ഥാന കലോത്സവം, കണ്ണൂർ സർവകലാശാല കലോത്സവം, ജില്ലാ കലോത്സവം, കായികമേള എന്നിവ റിപ്പോർട്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്. മാതമംഗലം പുതിയവയലിലെ പരേതനായ പി.പി.ജനാർദ്ദനൻ്റെയും പി.വത്സലയുടെയും മകളാണ്. സഹോദരി പി.വർഷ വിദ്യാർഥിയാണ്.
