
നീലേശ്വരം: പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്താൻ കാവധികാരികൾ തയ്യാറാകേണ്ടതുണ്ടെന്ന് പ്രശസ്ത ഫോക് ലോർ പണ്ഡിതൻ ഡോ.രാഘവൻപയ്യനാട് അഭിപ്രായപ്പെട്ടു.നീലേശ്വരം മുട്ടത്ത് തറവാട് കളിയാട്ടത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിർമ്മാണത്തിനായി കാവുകൾ വെട്ടിനശിപ്പിക്കുന്ന പ്രവണത വർധിച്ചതിനാൽ ഉത്തര മലബാറിലെ മിക്ക കാവുകളും നാശത്തിൻ്റെ വക്കിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെയ്യം കെട്ടുന്ന കോലക്കാരുടെ ജീവിത പ്രശ്നങ്ങൾക്കും രോഗരക്ഷയ്ക്കും സഹായം നൽകുന്നതിനായി അതത് ക്ഷേത്രങ്ങളും കാവുകളും തയ്യാറാകണമെന്ന് പ്രശസ്ത ഫോക് ലോർ എഴുത്തുകാരനും കേന്ദ്ര സീനിയർ ഫെല്ലോയുമായ ചന്ദ്രൻ മുട്ടത്ത് ആമുഖ പ്രഭാഷണം നടത്തി അഭിപ്രായപ്പെട്ടു. ബ്രോഷർ ‘കാലും പലക ‘ മുട്ടത്ത് നാരായണൻ വെളിച്ചപ്പാടന് നൽകി ഡോ.രാഘവൻപയ്യനാട് പ്രകാശനം നടത്തി. എം.കുഞ്ഞിരാമൻ, സുരേഷ് കൊട്രച്ചാൽ, ലക്ഷ്മണൻ മുട്ടത്ത് രാഘവൻ മാസ്റ്റർ , കാരക്കടവത്ത് കണ്ണൻ മാസ്റ്റർ മൂത്തൽ ചന്ദ്രൻ, ഗംഗാധരൻ മുട്ടത്ത്, മുട്ടത്ത് രാജു മാസ്റ്റർ ,ദാമോദരൻ മുട്ടത്ത്, ദിവ്യ.എം എന്നിവർ പ്രസംഗിച്ചു. ജന.കൺവീനർ എം.നാരായണൻ മാസ്റ്റർ സ്വാഗതവും കുഞ്ഞിക്കണ്ണൻ മുട്ടത്ത് നന്ദിയും പറഞ്ഞു.